തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ. ഇന്ന് രാവിലെ 9 മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ജി. സുധാകരനാണ് സഭാനടപടികൾ നിയന്ത്രിക്കുന്നത്. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കളമശ്ശേരി എംഎൽഎയും ഫിഷറീസ് വകുപ്പുമന്ത്രിയുമായ വി.ഇ അബ്ദുൾ ഗഫൂർ ആയിരുന്നു.
ഇന്നലെ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മുൻപാകെയാണ് സുധാകരൻ സത്യവാചകം ചൊല്ലിയത്. നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ 1 മുതൽ 3 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും. 5ന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പൊതുജനത്തെ അറിയിക്കാൻ ധവളപത്രവും ഇറക്കുന്നുണ്ട്.