പാലക്കാട്: സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്ത മനോവിഷമത്തിൽ പന്ത്രണ്ടു വയസുകാരൻ ജീവനൊടുക്കി. പാലക്കാട് തച്ചംമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് (12) ആണ് മരിച്ചത്. വീട്ടിൻ്റെ തട്ടിൻപുറത്ത് തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പഠിക്കാൻ മിടുക്കനായിരുന്ന പ്രദോഷ് ഈ വർഷം എട്ടാം ക്ലാസിലേക്ക് വിജയിച്ചതായിരുന്നു. തച്ചംമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലയോടെയാണ് സംഭവം.
പ്രദോഷിനേക്കാൾ രണ്ടു വയസിന് മൂത്ത സഹോദരൻ ടിവിയിൽ ഒരു പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് പ്രദോഷ് റിമോട്ട് തരാനാവശ്യപ്പെട്ടത്. എന്നാൽ സഹോദരൻ കൊടുത്തില്ല. തുടര്‍ന്ന് പിണങ്ങിയ പ്രദോഷ് തട്ടിൻപുറത്ത് കയറി. വീട്ടുകാര്‍ ഇക്കാര്യം കണക്കിലെടുത്തില്ല, പിണങ്ങി തട്ടിൻപുറത്ത് കയറി ഇരുന്നതാകുമെന്ന് കരുതി. പിന്നീട് കുട്ടിയെ കാണാതെ വന്നതോടെ തിരക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും വീട്ടുകാരും പറയുന്നു.