ബാലുശ്ശേരി: പക്ഷിപ്പനിയെ തുടർന്ന് പനങ്ങാട് പക്ഷികളെ കൊന്നൊടുക്കൽ പൂർത്തിയായി. ആദ്യ ദിവസം 61 വീടുകളിലായി 458 കോഴികൾ, 15 താറാവുകൾ, 2 അരയന്നങ്ങൾ എന്നിങ്ങനെയാണ് കൊന്നൊടുക്കിയത്. രണ്ടാം ദിവസത്തിൽ പത്തു വീടുകളിലായി 37 കോഴികളെയും 10 താറാവുകളെയും കൊന്നു. അമ്പതോളം മുട്ടകളും കോഴിതീറ്റയും നശിപ്പിച്ചു.
പഞ്ചായത്തിലെ 12, 14, 15 എന്നീ മൂന്ന് വാർഡുകളിലാണ് മൃഗസംരക്ഷണ, ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. രോഗമുള്ള പ്രദേശത്തെ ഒരു കി.മീ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണ് കൊന്നൊടുക്കിയത്. പ്രസ്തുത സോണിൽ വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ടം, ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.