ന്യൂഡൽഹി: എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ഹോട്ടലുകൾക്ക് പുറമെ ട്രെയിനുകളിലും ഭക്ഷണം വിതരണം ചെയ്യുന്നത് നിലച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടിക്കറ്റിൻ്റെ കൂടെ ഭക്ഷണവും ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുന്നത് ആലോചനയിലെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. മുംബൈ, ബാംഗ്ലൂര്‍ എന്നീ മെട്രോ നഗരങ്ങളില്‍ വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാനില്ല. ഇന്ധന പ്രതിസന്ധി 30 ശതമാനം മാത്രമേയുള്ളൂവെന്നാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്.
അതിനിടെ എൽപിജി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. നിയമസഭാ മണ്ഡലങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ അറിയിച്ചു.