തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഈ മാസവസാനം 4000 രൂപ കൈകളിലെത്തും. മാർച്ച് മാസത്തെ ക്ഷേമപെൻഷൻ ഈ മാസം 25 മുതലും ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ മാർച്ച് 31നും വിതരണം ചെയ്യും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നൽകുന്നത്. നേരത്തെ തന്നെ പെൻഷനുള്ള പണം അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്.
62 ലക്ഷത്തോളം പേർക്കാണ് 2000 രൂപ വീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപ പെൻഷനായി നൽകി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടം ഘട്ടമായി പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോൾ പ്രതിമാസം 1050 കോടിയോളം രൂപയാണ് പെൻഷനായി അനുവദിച്ചിട്ടുള്ളത്.