ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള ഇന്ധന വിപണികളെ ബാധിക്കുന്ന സാഹചര്യത്തിൽ എണ്ണ വിപണന കമ്പനികൾ പ്രീമിയം പെട്രോൾ വില ലിറ്ററിന് 2 രൂപ മുതൽ 2.35 രൂപ വരെ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ സാധാരണ പെട്രോൾ വില മാറ്റമില്ലാതെ തുടരും.
ഫെബ്രുവരി 28ന് ഇറാനിൽ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ രാജ്യാന്തര തലത്തിൽ എണ്ണവിതരണത്തെ കാര്യമായി ബാധിച്ചിരുന്നു. പിന്നാലെ ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് വഹിക്കുന്ന പ്രധാന ജലപാതയായ ഹോർമുസ് കടലിടുക്ക് ഏതാണ്ട് അടച്ചുപൂട്ടുകയും ചെയ്തതോടെ എണ്ണവിപണി വലിയ പ്രതിസന്ധിയിലാണ്. ഇതാണ് വില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്.