വടകര: വടകര ചെക്കോട്ടി ബസാറിൽ അടിച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ഏഴ് പവൻ സ്വർണവും ഏഴായിരം രൂപയും മോഷണം പോയി. ചെക്കോട്ടി ബസാർ മന്നയിൽ മന്നമ്പത്ത് സുബൈറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇരുനില വീടിന്റെ താഴെ നിലയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു സ്വർണവും പണവും. രണ്ടു ദിവസമായി വീട്ടിൽ ആളുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വൈകീട്ട് സുബൈറിന്റെ ഭാര്യ, വീട്ടിലേക്ക് തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലാവുന്നത്.
മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. വീട്ടിലെ എല്ലാ മുറികളിലെയും അലമാരയും മേശയും തുറന്നിട്ട നിലയിലും സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലുമായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. വടകര ഡിവൈ.എസ്.പി സനൽ കുമാർ, സി.ഐ. കെ. മുരളീധരൻ, എസ്. ഐ.എം.കെ. രഞ്ജിത്ത് തുടങ്ങിയ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.