മലപ്പുറം: മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റിൽ. മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുന്നതിനായി മാതാപിതാക്കള്‍ കുട്ടിയെ ഫിലിപ്പിന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. ഇതിനിടെയാണ് കാഞ്ഞങ്ങാട്ടും നിലമ്പൂരും ഹോട്ടലുകളിൽ എത്തിച്ച് പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്.
2025 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം രക്ഷിതാക്കൾ നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പോലീസാണ് കേസെടുത്തത്. പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പീഡനം, പോക്സോ എന്നീ വകുപ്പുകള്‍ ഉൾപ്പെടെ ചുമത്തിയാണ് എഫ്ഐആര്‍.
മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി ലഹരിവിരുദ്ധ വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. കേരള പോലീസിൽ സബ് ഇൻസ്പെക്ടര്‍ ആയിരിക്കെയാണ് ഫിലിപ്പ് മമ്പാട് സ്വയം വിരമിച്ചത്. പിന്നാലെ, മോട്ടിവേഷൻ, കൗൺസിലിങ് മേഖലയിൽ സജീവമായി. അതിനിടെയാണ് പോക്സോ കേസിൽ പ്രതിയാകുന്നത്.