കോഴിക്കോട്: വിശുദ്ധ റമദാന്‍ മാസം ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം ആത്മീയാചരണങ്ങളോടെ ആരംഭിച്ചു. ചന്ദ്രദര്‍ശനത്തിന് പിന്നാലെ 18ന് തന്നെ വിവിധ രാജ്യങ്ങളില്‍ റമദാന്റെ ആദ്യ നോമ്പ് ആചരിച്ചു. കേരളത്തില്‍ ഇന്നാണ് വ്രതാരംഭം. പള്ളികളും വീട്ടകങ്ങളും ഇനി പ്രാര്‍ത്ഥനാ നിര്‍ഭരമാകും. ഖുര്‍ആന്‍ അവതരിച്ച റമളാൻ മാസത്തില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണത്തിനായി വിശ്വാസികള്‍ കൂടുതല്‍ സമയം കണ്ടെത്തുന്നു. രാത്രിയിലെ പ്രത്യേക നമസ്‌കാരമായ തറാവീഹിനായി വിശ്വാസികള്‍ ഒഴുകിയെത്തിയതോടെ പള്ളികള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി.
ആത്മ സംസ്‌കരണത്തിന്റെ മാസത്തില്‍ ദാന ധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിച്ചും വിശ്വാസികള്‍ പുണ്യം നേടും. ചൂട് കാലത്താണ് റമദാന്‍ എത്തിയത് എന്നതിനാല്‍ പഴവിപണി സജീവമാണ്. മതമൈത്രിയുടെ സന്ദേശവുമായി സമൂഹ ഇഫ്താറുകളുടെ നാളുകള്‍ കൂടിയാണ് സമാഗതമായത് . അതിനുള്ള ഒരുക്കങ്ങളും തകൃതി. പ്രാര്‍ത്ഥന, ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍ എന്നിവയ്ക്കാണ് ഈ മാസത്തില്‍ പ്രത്യേക പ്രാധാന്യം. ദരിദ്രര്‍ക്കും ആവശ്യമുള്ളവര്‍ക്കും സഹായഹസ്തം നീട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നിരവധി സംഘടനകള്‍ ആരംഭിച്ചു.
റമദാന്‍ ആത്മപരിശുദ്ധിയുടെയും സഹനത്തിന്റെയും കരുണയുടെയും മാസമാണെന്ന് മതപണ്ഡിതര്‍ ഓര്‍മ്മിപ്പിച്ചു. റമദാന്‍ മാസത്തിന്റെ തുടക്കത്തോടെ ആത്മീയ ചിന്തയും സഹോദരത്വവും ശക്തിപ്പെടുത്തുന്ന സന്ദേശമാണ് സമൂഹത്തിന് മുന്നിലെത്തുന്നത്.