തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്, കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദ്, എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കൊട്ടാരക്കരയിൽ ആയിഷ പോറ്റിയെ സ്ഥാനാർത്ഥിയാക്കാനുള്ള യുഡിഎഫ് തീരുമാനമാണ് പാർട്ടി വിടാനുള്ള കാരണമെന്നാണ് സൂചന. അവസാനമായി രണ്ട് നിബന്ധനകൾ രശ്മി കോൺഗ്രസിന് മുന്നിൽ വെച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം.
എന്നാൽ, ഈ ആവശ്യങ്ങളോട് അനുകൂലമായ നിലപാടായിരുന്നില്ല കോൺഗ്രസ് സ്വീകരിച്ചത്. ഇതേ തുടർന്നാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് അവർ എത്തിയത്. ബിജെപിയിലേക്ക് കടന്നുവന്നതിൽ സന്തോഷമെന്നും കോൺഗ്രസ് നൽകിയ സ്നേഹത്തിനും വാത്സല്യത്തിനും നന്ദിയുണ്ടെന്നും രശ്മി പറഞ്ഞു. 2021-ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ.രശ്മി.