കോഴിക്കോട്: സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വിലയിൽ വൻ വർദ്ധന. ഒരു കിലോ കോഴിയിറച്ചിയുടെ വില 250 രൂപ കടന്നു. ക്രിസ്മസ്, പുതുവത്സര സമയത്ത് വില കൂടുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും കൂടുന്നത്. കോഴിയിറച്ചിയുടെ വില ഇത്തരത്തിൽ വർദ്ധിക്കുമ്പോഴും ചിക്കൻ വിഭവങ്ങളുടെ വില കൂട്ടണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഹോട്ടൽ ഉടമകൾ. വില കൂട്ടിയാൽ ആളുകൾ വരാതെയാകുമെന്ന ആശങ്കയാണ് തട്ടുകട നടത്തുന്ന ചെറുകിട കച്ചവടക്കാർക്കുള്ളത്. അവധിക്കാലം ഉൾപ്പെടെ വരാനിരിക്കുന്നതിനാൽ ലാഭം കുറഞ്ഞാലും വിട്ടുവീഴ്ച ചെയ്യാം എന്നതാണ് പലരുടെയും കണക്കുകൂട്ടൽ.
അതേസമയം, വില വർദ്ധനവിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക് കടക്കാനും തീരുമാനിച്ചിരിക്കുകയാണ്. കോഴിക്കോട് കോഴിയിറച്ചിയുടെ വില 250 കടന്നതിന് പിന്നാലെയാണ് പ്രതിഷേധം. കൃത്രിമക്ഷാമം സൃഷ്ടിച്ച് ഫാം ഉടമകള്‍ വില വര്‍ദ്ധിപ്പിക്കുകയാണെന്നാണ് ചിക്കന്‍ വ്യാപാരി വ്യവസായി സമിതിയുടെ ആരോപണം. ക്രിസ്മസ്, ന്യൂ ഇയര്‍, സ്‌കൂള്‍ അവധി എന്നിവയുടെ മറവിലാണ് വില വര്‍ദ്ധിപ്പിച്ചതെന്നാണ് ആരോപണം.