Trending

തകർന്നടിഞ്ഞ് ഇടതു കോട്ടകൾ; യുഡിഎഫിന് ചരിത്ര നേട്ടം, തലസ്ഥാനത്ത് എൻഡിഎ കരുത്ത്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പൂർത്തിയാകുമ്പോൾ എൽഡിഎഫിന് വൻ തകർച്ച. അപ്രതീക്ഷിതമായ പരാജയങ്ങൾ മാത്രമല്ല കാലങ്ങളായി പടുത്തുയർത്തിയ ഇടതു കോട്ടകൾ തകർന്നടിഞ്ഞ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലും എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. കൊല്ലം അടക്കം ശക്തിദുർഗങ്ങളിൽ അമ്പരപ്പിക്കുന്ന തിരിച്ചടിയാണ് നേരിട്ടത്. കരുത്തോടെ കൂടെ നിന്ന ഗ്രാമപഞ്ചായത്തുകളിലും വൻ വോട്ട് ചോർച്ചയാണ് സംഭവിച്ചത്. നാല് ജില്ലാ പഞ്ചായത്തുകളും ഇടതിനെ കൈവിട്ടു. കോഴിക്കോട് കോർപ്പറേഷനിലും കേവലഭൂരിപക്ഷത്തിൽ എത്താനായില്ല.

ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ സമസ്ത രംഗത്തും യുഡിഎഫ് മുന്നിട്ട് നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒടുവിലത്തെ കണക്കുപ്രകാരം 941 പഞ്ചായത്തുകളിൽ 441 പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 372 പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറ്റം. 80 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫാണ് മുന്നിൽ. 63 ഇടത്ത് എൽഡിഎഫ് മുന്നിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ 7-7 എന്ന നിലയിലാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കരുത്തറിയിച്ച നിരവധി ഇടങ്ങിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 30 വർഷമായി കാത്തുസൂക്ഷിച്ച തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തത് എൻഡിഎയാണ്. ബിജെപി ക്യാമ്പിനോട് നേരിട്ട തോൽവി ഇടതിന് നൽകിയ പ്രഹരം ചെറുതല്ല. പാലക്കാട് നഗരസഭ നിലനിർത്തുകയും നിരവധി പഞ്ചായത്തുകളിൽ സാന്നിധ്യമുണ്ടാക്കുകയും ചെയ്തു.

27 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും മുന്നിട്ട് നിൽക്കുന്ന തരത്തിൽ എൻഡിഎ നേട്ടമുണ്ടാക്കിയപ്പോൾ അടി പതറിയത് എൽഡിഎഫിനാണ്. പലയിടത്തും എൽഡിഎഫ് അടിത്തറയിളക്കിയാണ് എൻഡിഎ അക്കൗണ്ട് തുറന്നത്. രാഹുൽ മാങ്കൂട്ടം വിവാദം, കേന്ദ്രനയങ്ങൾ എന്നിവ തുണയ്ക്കുമെന്നു കരുതിയ ഇടതു ക്യാമ്പിന്റെ കണക്കുകൂട്ടലുകൾ പാടെ തകർന്നു. ശബരിമല, ഭരണവിരുദ്ധ വികാരം എന്നിവ ഉയർത്തിപ്പിടിച്ച യുഡിഎഫ് പ്രചരണം ഫലം കണ്ടതായാണ് വിലയിരുത്തലുകൾ.

തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വർദ്ധന, വിലക്കയറ്റം തുടങ്ങിയവും യുഡിഎഫ് പ്രചാരണായുധമാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ പരാതിയെ സ്വർണപ്പാളി വിവാദം വച്ച് പ്രതിരോധിച്ച കോൺഗ്രസ് തന്ത്രം തദ്ദേശ തരഞ്ഞെടുപ്പിലും ഗുണചെയ്തു എന്നുവേണം കാണാൻ.

Post a Comment

Previous Post Next Post