താമരശ്ശേരി: ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന് വീട്ടിൽ നിന്നും വിളിച്ചു വരുത്തി യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനെ(41)യാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകിയത്.
ഇന്നലെ രാത്രി എട്ടുമണിയോടെ താമരശ്ശേരി ചുങ്കത്ത് വെച്ചാണ് സംഭവം. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് മുഖാന്തരം ടിവിഎസ് ഫൈനാൻസ് വഴി 36,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവായ 2,302 രൂപ കഴിഞ്ഞ രണ്ടാം തിയ്യതി അടക്കേണ്ടതായിരുന്നു. എന്നാൽ ഇത് അടയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് നിരന്തരം ഫോൺ മുഖാന്തരം ഭീഷണി മുഴക്കുകയും വിളിച്ചു വരുത്തി മർദ്ദിച്ചെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
ഇന്നലെ മറ്റൊരാളുടെ പേരിൽ ഫോൺ ചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് പ്രതികൾ സഞ്ചരിച്ച താർ ജീപ്പിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയും, കുതറിമാറിയപ്പോൾ ദേഹമാസകലം മർദ്ദിക്കുകയും, പ്രതികളിൽ ഒരാളുടെ അരയിൽ സൂക്ഷിച്ച കത്തിയെടുത്ത് കുത്തുകയുമായിരുന്നു. നെഞ്ചിനു നേരെയുള്ള കുത്ത് വലതുകൈ കൊണ്ട് തടഞ്ഞതിനാൽ കൈക്ക് ആഴത്തിൽ മുറിവേറ്റ അബ്ദുറഹ്മാനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് അബ്ദുറഹ്മാനെ രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ മൂന്നു പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ടിവിഎസ് ഫൈനാൻസ് ജീവനക്കാരനായ നരിക്കുനി പാറന്നൂർ പാവട്ടിക്കാവ് മീത്തൽ നിതിൻ (28), കോഴിക്കോട് എരഞിക്കൽ മൊകവൂർ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിക്കൽ കണ്ടത്തിൽ അഖിൽ (27) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.