കൊച്ചി: അങ്കമാലിയിൽ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത കൊന്ന സംഭവത്തിൽ അമ്മൂമ്മ അറസ്റ്റിൽ. അമ്മൂമ്മ റോസിലി (66) ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാനസിക പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസിയെ പോലീസ് നിരീക്ഷണത്തിൽ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ എത്തിയാണ് റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതടക്കമുള്ള നടപടികളിൽ തീരുമാനമായില്ല. റോസിലിയുടെ ആരോഗ്യനില മോശമായി തുടരുകയാണെങ്കിൽ ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറയാണ് ഇന്നലെ രാവിലെയോടെ കൊല്ലപ്പെട്ടത്. ഡൽനയുടെ സഹോദരൻ ഡാനിയുടെ (നാല്) പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കം നടക്കവേയായിരുന്നു കൊലപാതകം. കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തിരുന്നു.
ആന്റണിയും റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയുമെല്ലാം വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ അമ്മയുടെ അടുത്തു കിടത്തി റൂത്ത് അടുക്കളയിൽ ഭക്ഷണം എടുക്കാൻ പോയിരുന്നു. മുറ്റത്തുണ്ടായിരുന്ന ആന്റണി കുഞ്ഞിന്റെ കരച്ചിൽകേട്ട് മുറിയിൽ എത്തിയപ്പോൾ ചോരയിൽ കുളിച്ചനിലയിലാണ് കുഞ്ഞിനെ കണ്ടത്. കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറാണ് പോലീസിനെ വിവരം അറിയിച്ചത്. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി എടക്കുന്നം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.