Trending

ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ; വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്.


നവി മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തകർത്താണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് (98 പന്തില്‍ 101 റൺസ്) സെഞ്ച്വറി നേടിയെങ്കിലും ദക്ഷിണാഫ്രിക്കയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മ്മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ്മ (87), ദീപ്തി ശര്‍മ്മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഭേദപ്പെട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ 51 റണ്‍സ് ചേര്‍ക്കാന്‍ വോള്‍വാര്‍ഡ്-ടസ്മിന്‍ ബ്രിട്ട്‌സ് (23) കൂട്ട്കെട്ടിന് സാധിച്ചിരുന്നു. എന്നാല്‍ ടസ്മിന്‍ 10-ാം ഓവറില്‍ അമന്‍ജോത് കൗറിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. പിന്നാലെ അന്നാകെ ബോഷ് (0) ശ്രീചരണിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സുനെ ലുസ് (2), മരിസാനെ കാപ്പ് (4), സിനാലോ ജാഫ്ത (16) എന്നിവരെല്ലാം പെട്ടെന്ന് തന്നെ മടങ്ങി. ഇതോടെ അഞ്ചിന് 148 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. തുടര്‍ന്ന് വാള്‍വാര്‍ഡ്-അനെകെ ബോഷ് സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചെങ്കിലും ദീപ്തി ശര്‍മ്മ ബ്രേക്ക് ത്രൂമായെത്തി. ബോഷ്, ദീപ്തിയുടെ പന്തില്‍ ബൗള്‍ഡായി. വൈകാതെ വോള്‍വാര്‍ഡും മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ക്ലോ ട്രൈയോണ്‍ (9), നതീന്‍ ഡി-ക്ലാര്‍ക്ക് (18), അയബോന്‍ഗ ഖാക (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മ്ലാബ പുറത്താവാതെ നിന്നു.

Post a Comment

Previous Post Next Post