തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിക്കുനേരെ ആക്രമണം. തുമ്പ കുലത്തൂരില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനിടെ പതിനേഴുകാരന്‍റെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുക്കുകയായിരുന്നു. സംഭവത്തിൽ ആക്രമണം നടത്തിയ പ്രതിയെ തുമ്പ പോലീസ് പിടികൂടി. കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് (34) ആണ് പിടിയിലായത്.
റേഷൻകടവ് സ്വദേശി ഫൈസൽ (17) ആണ് ആക്രമണത്തിനിരയായത്. ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും തുടർന്ന് അഭിജിത്ത് വീട്ടിൽ നിന്നും ബ്ലേഡ് എടുത്ത് ഫൈസലിന്‍റെ പിറകെ ഓടി കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ പത്തോളം തുന്നലുണ്ട്.
നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. അടുത്ത് ആശുപത്രിയുണ്ടായതിനാലും അടിയന്തര ചികിത്സ നൽകാനായതിനാലുമാണ് കുട്ടി അപകടനില തരണം ചെയ്തതെന്ന് പോലീസ് പറയുന്നു. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും പൂര്‍വ വൈരാഗ്യമുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.