Trending

കിണറില്‍ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞു; ഫയര്‍മാൻ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.


കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാർ (38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടില്‍ അർച്ചന (33), കൂടെ താമസിച്ചിരുന്ന ആണ്‍സുഹൃത്ത് ശിവകൃഷ്ണൻ (23) എന്നിവരാണ് മരിച്ചത്. അർച്ചനയെ കിണറില്‍ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് സോണിയുടെ മേല്‍ ചുറ്റുമതില്‍ ഇടിഞ്ഞു വീണത്. കിണറിന് പുറത്തു നിന്ന ശിവകൃഷ്ണനും കിണറിലേക്ക് വീണു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 

കിണറിന് 80 അടി താഴ്ചയുണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയർഫോഴ്സിന് അപകടം സംഭവിച്ചതായി ഫോണ്‍ കോള്‍ വന്നത്. ഫയർഫോഴ്സ് എത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ടു മക്കള്‍ വഴിയില്‍ നില്‍ക്കുകയായിരുന്നു. അമ്മ കിണറില്‍ വീണെന്നു പറഞ്ഞ് കുട്ടികള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ താഴെയിറങ്ങുകയായിരുന്നു. 

യുവതിയുമായി സോണി മുകളിലേക്ക് കയറുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്. അപകട സമയത്ത് കിണറരികില്‍ നില്‍ക്കുകയായിരുന്നു ശിവകൃഷ്ണൻ. ഇയാളും കിണറ്റിലേക്ക് വീണു. അപകട സമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം. ശിവകൃഷ്ണനും അർച്ചനയും കുറച്ച്‌ നാളായി ഒരുമിച്ചായിരുന്നു താമസമെന്നും നാട്ടുകാർ പറയുന്നു. ഇവർ തമ്മില്‍ തർക്കമുണ്ടായിരുന്നുവെന്നും തുടർന്ന് യുവതി കിണറിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.

Post a Comment

Previous Post Next Post