പത്തനംതിട്ട: പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ(65)യാണ് മരിച്ചത്. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തു വീഴുകയും മുഖത്ത് കടിയേല്‍ക്കുകയുമായിരുന്നു. കഴിഞ്ഞ സെപ്തംബർ നാലാം തിയതിയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അവസാന ഡോസ് വാക്സിനും എടുത്തതിന് ശേഷമാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ പനി കടുത്തതോടെ കൃഷ്ണമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി.
അതേസമയം സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ വരെ ഏഴു മാസത്തിനുള്ളില്‍ കേരളത്തില്‍ പേവിഷബാധ മൂലം 23 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പേവിഷബാധ മൂലമുള്ള മരണങ്ങളില്‍ പോയ വര്‍ഷത്തേക്കാള്‍ വലിയ വര്‍ദ്ധനവ് ഉണ്ടെന്ന സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.