ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ 35,000 രൂപ നഷ്‌ടപരിഹാരം നൽകാൻ വിധിച്ച് മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനുള്ള സിവിൽ കോടതി വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിൽ നഷ്‌ടപരിഹാരത്തുക 35,000 രൂപയായി ഹൈക്കോടതി കുറയ്‌ക്കുകയായിരുന്നു. ജസ്റ്റിസ് പിബി ബാലാജിയാണ് വിധി പറഞ്ഞത്.
കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തിൽ നിന്ന് മുടി ലഭിച്ചത്. വിമാന ജീവനക്കാരോട് ഇതേക്കുറിച്ച് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി യാത്രക്കാരന്റെ പരാതിയിൽ പറഞ്ഞിരുന്നു. 11 ലക്ഷം രൂപ നഷ്‌ടപരിഹാരം തേടിയാണ് ഇയാൾ ചെന്നൈ അഡിഷണൽ സിവിൽ കോടതിയിൽ ഹർജി നൽകിയത്. തുടർന്ന് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെ എയർഇന്ത്യ നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.
വിമാനത്തിൽ വിതരണം ചെയ്യാനുള്ള ഭക്ഷണം എത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിനെയും ഹർജിയിൽ കക്ഷിചേർക്കണമെന്ന് എയർ ഇന്ത്യ വാദിച്ചു. എന്നാൽ, മുടി ഭക്ഷണത്തിനുള്ളിൽ ഉണ്ടായിരുന്നതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിമാനക്കമ്പനിയുമായി അല്ലാതെ കാറ്ററിംഗ് സർവീസുകാരുമായി യാത്രക്കാരന് ഇടപാടൊന്നും ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.