തിരുവനന്തപുരം: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.
പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപ്പഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടര്‍പട്ടിക തയ്യാറാക്കിയത്. വോട്ടര്‍പട്ടിക കമ്മീഷന്റെ https://www.sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും ലഭ്യമാണ്.
കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഒക്ടോബർ 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി സെപ്റ്റംബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്. 1,33,52,961 പുരുഷന്മാരും, 1,49,59,236 സ്ത്രീകളും, 271 ട്രാന്‍സ്‌ജെന്‍ഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടര്‍മാരുമുണ്ടായിരുന്നു.