ബാലുശ്ശേരി: ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് പരാതി. 20 പവനോളം സ്വര്‍ണമാണ് കാണാതായത്. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ളതാണ് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രം. നാല് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവിടെ മാറിമാറി വന്നത്. ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസറായി വന്ന സജീവന്‍ സ്വര്‍ണ ഉരുപ്പടികളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ നടത്തിയ കണക്കെടുപ്പില്‍ 20 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് അദ്ദേഹം നേരത്തെ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, വിനോദിന്റെ ഭാഗത്തു നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ല.
സജീവന് ശേഷമെത്തിയ ഓഫീസര്‍മാരായ ഹരിദാസനും ദിനേശനും സ്വര്‍ണം കാണാനില്ലെന്ന് കണ്ടെത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി കാണാനില്ലാത്ത സ്വര്‍ണത്തിന്റെ കാര്യം വിവാദമായതോടെ ഈ മാസം എട്ടിന് സ്വര്‍ണം തിരിച്ചേല്‍പ്പിക്കാമെന്ന് വിനോദ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. ഗുരുതരമായ പ്രശ്‌നമുണ്ടായിട്ടും പോലീസില്‍ പരാതി നല്‍കാത്തതിനെതിരെയും ആക്ഷേപമുണ്ട്. സ്വര്‍ണം തിരികെ ലഭിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.