തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നാളെ നടത്താനിരുന്ന തിരുവോണം ബംമ്പർ BR 105 നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബംമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ നാലിന് നടക്കും. ലോട്ടറി വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവെയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് തീരുമാനം.
സെപ്റ്റംബര്‍ 27ന് വൈകുന്നേരം രണ്ടു മണിക്കായിരുന്നു ഈ വര്‍ഷത്തെ തിരുവോണം ബംമ്പര്‍ നറുക്കെടുക്കാന്‍ നിശ്ചയിച്ചിരുന്നത്. ലോട്ടറിയില്‍ ജിഎസ്ടി വര്‍ദ്ധനവ് നടപ്പാക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. തല്ക്കാലം ജിഎസ്ടി കൂട്ടേണ്ടതില്ലെന്ന തീരുമാനവും വന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനിന്നിരുന്നു. കൂടാതെ മഴ കാരണം ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് ഏജന്‍റുകാരും വില്പനക്കാരും അറിയിക്കുകയുമായിരുന്നു.
500₹ രൂപയാണ് ഒരു തിരുവോണം ബംമ്പർ ടിക്കറ്റിന്റെ വില. 25 കോടി ഒന്നാം സമ്മാനമായി ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ തേടി എത്തും.