താമരശ്ശേരി: താമരശ്ശേരിയിൽ സ്വത്ത് തർക്കത്തിൽ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. പുതുപ്പാടി കുപ്പായക്കോട് സ്വദേശി ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ് (45) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. വീടും സ്ഥലവും തൻ്റ പേരിൽ എഴുതി തരണമെന്നും, സ്വർണം നൽകണമെന്നും ആവശ്യപ്പെട്ട് 75കാരിയായ മാതാവിനെ മദ്യലഹരിയിൽ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ഓടെയിരുന്നു സംഭവം.
മാതാവ് മേരി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. മേരിയും ബിനീഷും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ബിനീഷ് സ്ഥിരം മദ്യപാനിയും സ്ഥിരമായി മാതാവിനെ ഉപദ്രവിക്കുന്നയാളുമാണ്. ഇയാളുടെ മദ്യപാനം കാരണം ഭാര്യയും മക്കളും നേരത്തെ ഉപേക്ഷിച്ചുപോയതാണ്. നേരത്തെ പലപ്രാവശ്യം ഇയാളെ ഡി-അഡിക്ഷൻ സെൻ്ററുകളിലും മറ്റും കൊണ്ടുപോയി ചികിത്സിച്ചിരുന്നതുമാണ്. അറസ്റ്റുചെയ്ത പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.