Trending

എയർ ഇന്ത്യ കുവൈത്ത്-കോഴിക്കോട്, കണ്ണൂർ സർവീസ് വെട്ടിക്കുറച്ചത് പ്രവാസികൾക്ക്‌ തിരിച്ചടി.


കുവൈത്ത് സിറ്റി: വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറച്ച തീരുമാനം കുവൈത്ത് പ്രവാസികൾക്ക് വലിയ ദുരിതമായി. കുവൈത്തിലെയും മറ്റു ജിസിസി രാജ്യങ്ങളിലെയും വിമാനത്താവളങ്ങളിൽനിന്ന് കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള പ്രധാന സർവീസുകളാണ് ഒക്ടോബർ മുതൽ ഡിസംബർ വരെ ഒഴിവാക്കിയത്. ഇതോടെ മലബാർ മേഖലയിലേക്ക് പോകുന്ന യാത്രക്കാരിൽ ആശങ്കയും പ്രതിസന്ധിയും സൃഷ്ടിച്ചിരിക്കുകയാണ്.

നിലവിൽ കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള മുഴുവൻ എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഈ രണ്ട് കേന്ദ്രങ്ങളിലേക്കും നേരിട്ട് സർവീസ് നടത്തുന്ന ഏക കമ്പനി എയർ ഇന്ത്യ എക്സ്പ്രസ്സാണ്. കണ്ണൂരിലേക്കുള്ള ആഴ്ചയിൽ രണ്ട് സർവീസുകളും കോഴിക്കോട് ആഴ്ചയിൽ അഞ്ച് സർവീസുകളും സ്ഥിരമായി പ്രവർത്തിച്ചു വരികയായിരുന്നു.

ഈ തീരുമാനത്താൽ വിന്റർ ഷെഡ്യൂളിൽ കുവൈത്ത്-മലബാർ മേഖല നേരിട്ട് ബന്ധിപ്പിക്കുന്ന സർവീസുകൾ പൂര്‍ണമായും ഇല്ലാതാകും. കേരളത്തിലേക്കുള്ള യാത്രക്കാരിൽ വലിയൊരു വിഭാഗം സ്ഥിരമായി ആശ്രയിച്ചിരുന്ന പ്രധാന റൂട്ടുകളാണിവ. സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് കുവൈത്ത്, അബുദബി, ദുബൈ, ഷാർജ, ജിദ്ദ, ബഹ്റൈൻ, ദമാം, റാസ് അൽ ഖൈമ, മസ്കത്ത് തുടങ്ങിയ റൂട്ടുകളിലായി ആഴ്ചയിൽ 96 സർവീസുകൾ നടത്തിയിരുന്നു. വിന്റർ ഷെഡ്യൂളിൽ അത് 54 ആയി ചുരുങ്ങുകയാണ്.

തിരക്കേറിയ സർവീസുകൾ പെട്ടെന്ന് റദ്ദാക്കിയതിൽ പ്രവാസികൾ കടുത്ത നിരാശ പ്രകടിപ്പിച്ചു. സർവീസുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ പ്രതിഷേധ പരിപാടികൾക്ക് രൂപം കൊടുക്കുകയാണ്.

Post a Comment

Previous Post Next Post