തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുസബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകും. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കും. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തീവ്ര വോട്ടർപട്ടിക പരിഷ്‍കരണം നീട്ടിവെക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.
ഇതുസംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തീവ്ര വോട്ടർപട്ടിക പരിഷ്‍കരണം നീട്ടിവെക്കണമെന്ന് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ കത്തയച്ചത്.