കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഓമശ്ശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. കുഞ്ഞ് 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിലുണ്ട്. ഓമശ്ശേരി പ്രദേശത്ത് നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മറ്റൊരു മരണം സ്ഥിരീകരിച്ചിരുന്നു.
അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറത്തുകാരി ഇന്നലെ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന കണ്ണമംഗലം ചേറൂർ സ്വദേശിയായ 52കാരി റംലയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ 24 മണിക്കൂറിനിടെ രണ്ടു മരണമാണ് സ്ഥിരീകരിച്ചത്.