ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും തമിഴ് സൂപ്പർ താരവുമായ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 മരണം. മരിച്ചവരിൽ 6 കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടുന്നതായാണ് വിവരം.16 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.1000 ലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. 10,000 പേരെ പ്രതീക്ഷിച്ച പരിപാടിയിൽ 30,000 പേർ എത്തിയതോടെ നിയന്ത്രിക്കാനായില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സെന്തിൽ ബാലാജി കരൂർ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എഡിജിപിയും കരൂരിലെത്തി.
തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പോലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിജയ് നാമക്കലിലെ പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും ഉച്ചയ്ക്ക് 2.30 ഓടെയാണ് അദ്ദേഹം വേദിയിൽ എത്തിയത്. നാമക്കലിൽ പ്രചാരണം പൂർത്തിയാക്കിയ ശേഷമാണ് വിജയ് കരൂരിലേക്കുളള യാത്ര ആരംഭിച്ചത്.