Trending

എലത്തൂര്‍ മണ്ഡലം അദാലത്ത്; പരാതികള്‍ സെപ്റ്റംബര്‍ 20 വരെ നല്‍കാം.


കോഴിക്കോട്: വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഒക്ടോബര്‍ നാലിന് നടത്തുന്ന പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 20 വരെ നൽകാം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ പരാതികളില്‍ ഏതെങ്കിലും കാരണത്താല്‍ തീരുമാനം വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

edistrict.kerala.gov.in എന്ന പോർട്ടൽ വഴിയോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നേരിട്ടോ അദാലത്തിൽ പരാതികള്‍ സമര്‍പ്പിക്കാം. സ്വന്തം നിലയ്ക്ക് പരാതി സമര്‍പ്പിക്കുന്നവര്‍ ഇഡിസ്ട്രിക് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത്, വണ്‍ടൈം രജിസ്‌ട്രേഷന്‍ മെനുവിലെ ആപ്ലിക്കന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി, എലത്തൂര്‍ മണ്ഡലം അദാലത്ത് ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. 

നേരിട്ടുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തുകളിലും കോര്‍പറേഷന്റെ എലത്തൂരിലെ മേഖലാ ഓഫീസിലും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ സ്വീകരിക്കും. ഇവിടെ ലഭിക്കുന്ന പരാതികളും അനുബന്ധ രേഖകളും സിറ്റിസണ്‍ പോര്‍ട്ടല്‍ വഴി അപ്ലോഡ് ചെയ്ത് കലക്ടറേറ്റിലെ സെന്‍ട്രല്‍ ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് നല്‍കും. ഇവിടെ നിന്നായിരിക്കും പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഓഫീസുകള്‍ക്കും തുടര്‍ നടപടികള്‍ക്കായി കൈമാറുക. 

ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, കുടിവെള്ളം, ഭക്ഷ്യ സുരക്ഷ, ജലസ്രോതസ്സുകളുടെ സംരക്ഷണം, റേഷന്‍ കാര്‍ഡ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയ വിഷയങ്ങളാണ് അദാലത്തുകളില്‍ പരിഗണിക്കുക. ലൈഫ് ഭവന പദ്ധതി, ഭൂമി തരം മാറ്റല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍ അദാലത്തില്‍ പരിഗണിക്കില്ല. ഒരു അപേക്ഷയില്‍ ഒന്നില്‍ കൂടുതല്‍ പരാതികള്‍ ഉള്‍പ്പെടുത്തരുത്. 

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.എം ഷാജി (കാക്കൂര്‍), പി.പി നൗഷീര്‍ (ചേളന്നൂര്‍) കെ.ടി പ്രമീള (തലക്കുളത്തൂര്‍), എ. സരിത (കുരുവട്ടൂര്‍), കൃഷ്ണവേണി മാണിക്കോത്ത് (നന്മണ്ട), കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വി പി മനോജ്, എസ്.എം തുഷാര, എഡിഎം പി. സുരേഷ്, എല്‍എസ്ജിഡി ജോയിന്റ് ഡയരക്ടര്‍ പി.ടി പ്രസാദ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ പി.കെ സുരേഷ്, ജി.എല്‍ വിഷ്ണു, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post