കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു കുട്ടിയെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം അരീക്കോട് സ്വദേശിനിയായ പത്തു വയസുകാരിക്കാണ് രോഗം. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ശ്രവം മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി ഉയർന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം അരീക്കോട് സ്വദേശി അടക്കം മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നലു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറു പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രാമനാട്ടുകര സ്വദേശിയായ 30 വയസ്സുകാരിയുമടക്കം 11 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്.
താമരശ്ശേരി സ്വദേശിയായ അനയ (9), മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ശോഭന (56), വയനാട് ബത്തേരി സ്വദേശിയായ രതീഷ് (45), ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്നു മാസം പ്രായമുളള കുഞ്ഞ്, മലപ്പുറം കണ്ണമംഗലം കണ്ണേത്ത് റംല (52), ചേലേമ്പ്ര സ്വദേശി ഷാജി (48) എന്നീ ആറു പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.