കോഴിക്കോട്: നഗരത്തിലെ വിവിധയിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത് ഉടമയറിയാതെ പണയത്തിന് നൽകി പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അൽ ഹന്ദ് വീട്ടിൽ നിസാർ (38) എന്നിവരെ നടക്കാവ് പോലീസ് പിടികൂടി.
2024 ഏപ്രിലിൽ പ്രതികൾ വാടകയ്ക്ക് എടുത്ത വീട് തങ്ങളുടെ വീടാണെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയായ യുവതിയോട് 25 ലക്ഷം രൂപയും, മേരി എന്ന യുവതിയിൽ നിന്നും 2.80 ലക്ഷം രൂപയും, ശ്രുതി എന്ന യുവതിയിൽ നിന്നും 7 ലക്ഷം രൂപയും വാങ്ങി വീടിന്റെ ഉടമസ്ഥൻ അറിയാതെ പ്രതികൾ പണയത്തിന് നൽകുകയായിരുന്നു.
എന്നാൽ തങ്ങൾ വഞ്ചിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ യുവതികൾ നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് പ്രതികൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രതികൾ നിരവധി പേരെ സമാന രീതിയിൽ പറ്റിച്ചിട്ടുണ്ടന്ന് കണ്ടെത്തുകയും ചെയ്തു.
നടക്കാവ്, ചേവായൂർ, എലത്തൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പ്രതികൾ സമാന രീതിയിൽ വീട് വാടകയ്ക്ക് എടുത്ത് തട്ടിപ്പു നടത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ മാസം വീടിന് വാടക നൽകിയശേഷം പ്രതികൾ മുങ്ങുകയുമായിരുന്നു. കൂടാതെ വീടിന്റെ കൺസ്ട്രക്ഷൻ ജോലികൾ ചെയ്തുതരാമെന്ന് പറഞ്ഞ് പലരിൽ നിന്നും ഇവർ പണം വാങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.