കോഴിക്കോട്: ഓണത്തിന്റെ വരവറിയിച്ച് ചൊവ്വാഴ്ച അത്തം പിറക്കുന്നു. അത്തം പത്തിന് പൊന്നോണം എന്ന ചൊല്ലിനുപകരം ഇക്കുറി പതിനൊന്നിനാണ്. സെപ്റ്റംബർ അഞ്ചിനാണ് തിരുവോണം. എല്ലായിടത്തും പൂക്കളമൊരുക്കാനും ഓണത്തെ വരവേൽക്കാനുമുള്ള തിരക്കാണ്. അത്തം വെളുത്താൽ ഓണം കറുക്കുമെന്നാണ് ചൊല്ല്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം അത്തവും ഓണവും കറുത്തും വെളുത്തും നിന്ന അവസ്ഥയായിരുന്നു.
ഓണത്തിരക്ക് ഗ്രാമ-നഗരങ്ങളിൽ ഒരേപോലെ ദൃശ്യമാണ്. അയൽസംസ്ഥാനങ്ങളിൽ നിന്ന് ഓണച്ചരക്കുകളുമായി ലോറികൾ എത്തിത്തുടങ്ങി. കച്ചവടകേന്ദ്രങ്ങളിൽ തിരക്കുകൂടി. മാസാന്ത്യത്തിൽ വേതനവും ബോണസും ലഭിക്കുന്നതോടെ വിപണി വീണ്ടും സജീവമാകും. ക്ലബ്ബുകൾ, പൊതുസ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ പൂക്കളങ്ങളൊരുങ്ങും. ബെംഗളൂരു, മധുര, തോവാള, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂക്കളെത്തുന്നത്.