കോഴിക്കോട്: കോഴിക്കോട് കരിക്കാംകുളത്ത് വയോധികരായ സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ (71), പുഷ്പ (67) എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരോടൊപ്പം താമസിച്ചിരുന്ന സഹോദരനെ കാണാനില്ല. രാവിലെ മുതലാണ് സഹോദരനെ കാണാതായത്. മൂന്ന് വർഷക്കാലമായി ഇവർ ഇവിടെ താസിച്ച് വരികയായിരുന്നു. പുലർച്ചെ 5 മണിക്ക് സഹോദരൻ പ്രമോദ് സുഹൃത്തിനെയും ബന്ധുക്കളെയും വിളിച്ച് സഹോദരിമാർ മരിച്ചെന്ന് അറിയിച്ചിരുന്നു.
തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടിരുന്നില്ല. പിന്നീട് ഇവരുടെ ബന്ധു ഇവിടേക്ക് വന്നു വീടിനകത്ത് പ്രവേശിച്ചപ്പോഴാണ് രണ്ട് മുറികളിലായി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ള പൊതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. സഹോദരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. പ്രമോദിൻ്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനമായി ഫറോക്കിലാണ് ഫോൺ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോട്ടറിക്കച്ചവടം നടത്തുന്ന പ്രമോദിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.