Trending

കോഴിക്കോട് സഹോദരിമാരുടെ മരണം; സഹോദരൻ പ്രമോദിനായി ലുക്ക് ഔട്ട് നോട്ടീസ്.

കോഴിക്കോട്: കോഴിക്കോട് വയോധികരായ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരൻ പ്രമോദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചേവായൂർ പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രമോദിനായി തിരൂരിലും അന്വേഷണം ഊർജിതമാക്കി. ഇന്നലെയാണ് സ്ത്രീകളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരോടൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്.

കരിക്കാംകുളം ഫ്ലോറിക്കൻ റോഡിന് സമീപം പൗർണമി വീട്ടിൽ താമസിക്കുന്ന സഹോദരിമാരായ ശ്രീജയ (71), പുഷ്പ (67) എന്നിവരെയാണ് ഇവർ പണയത്തിന് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്‌ പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ അഞ്ചോടെ പ്രമോദ് തന്റെ സുഹൃത്തിനെയും അകന്ന ബന്ധുവായ ശ്രീജിത്തിനെയും വിളിച്ച് മരിച്ച വിവരം അറിയിച്ചിരുന്നു. പ്രായമായതിനാൽ സ്വാഭാവിക മരണമെന്നാണ് ഇരുവരും കരുതിയത്. സുഹൃത്ത് എത്തിയപ്പോൾ വീട്ടിൽ ആരെയും കാണാത്തതിനെ തുടർന്ന് അയൽവാസികളോട് അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. പിന്നീട് ബന്ധുവായ ശ്രീജിത്ത് എത്തിയപ്പോഴാണ് വീട് തുറുന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ശ്രീജിത്തും നാട്ടുകാരും അകത്തുകയറി നോക്കിയപ്പോഴാണ് രണ്ടുമുറികളിലായി ശ്രീജയയെയും പുഷ്പലളിതയെയും വെള്ളത്തുണി പുതപ്പിച്ച് കിടത്തിയിരിക്കുന്നതായി കണ്ടത്. ഇതോടെ വിവരം പൊലീസിൽ അറിയിച്ചു. പൊലീസെത്തി പ്രമോദിനെ വിളിച്ചെങ്കിലും ഇയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. മറ്റു രണ്ടു സഹോദരങ്ങളായ വാസന്തി(മൂഴിക്കൽ), വിവേകാനന്ദൻ(മീഞ്ചന്ത) എന്നിവരും സ്ഥലത്തെത്തി.

പ്രമോദ് ഫറോക്കിൽ എത്തിയതായി സൈബർസെൽ മുഖേന പൊലീസിന് വിവരം ലഭിച്ചു. അവിവാഹിതരായിരുന്നു മൂന്നുപേരും. ശ്രീജയ ബീച്ച് ആശുപത്രിയിൽനിന്ന് ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ജോലിചെയ്ത് വിരമിച്ചയാളായിരുന്നു. സാമ്പത്തിക പ്രശ്‌നം പ്രമോദിനെ അലട്ടിയിരുന്നതായി നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post