ബാലുശ്ശേരി: ചിക്കൻ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. കോക്കല്ലൂരിലെ സന്നിധി ഹോട്ടലാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് അടപ്പിച്ചത്. ബിരിയാണി പാഴ്സൽ വാങ്ങി കഴിച്ച എട്ടാംക്ലാസ് വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നിർമ്മല്ലൂർ പാറമുക്കിലെ ഷിജിലയും കുടുംബവുമാണ് ഹോട്ടലിൽ നിന്നും കുട്ടികൾക്ക് ബിരിയാണി പാർസലായി വാങ്ങിയത്. ബിരിയാണി പ്ലെയിറ്റിലാക്കി കഴിച്ചു കൊണ്ടിരിക്കെയാണ് ചിക്കൻ കഷ്ണങ്ങളിൽ നിറയെ ചെറിയ പുഴുക്കളെ കണ്ടത്. ഷിജിലയുടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഹോട്ടലിൽ വന്ന് കുടുംബം പരാതി പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാൻ ഹോട്ടലുകാർ തയാറായില്ല. ഇതോടെ, കുടുംബത്തോടൊപ്പം എത്തിയ യുവാക്കൾ ഹോട്ടലിനകത്തെ ഫ്രീസർ പരിശോധിക്കുകയും കൂടുതൽ പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയുണ്ടായി.
കുടുംബം പിന്നീട് ബാലുശ്ശേരി പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും ഭക്ഷ്യസുരക്ഷാ ഓഫിസർക്കും പരാതി നൽകുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഹെൽത്ത് ഇൻസ്പെക്ടർ പ്രഭിഷ, ഫുഡ് സേഫ്റ്റി ഓഫിസർ ഉന്മേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടൽ സീൽ ചെയ്ത് അടച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു.