ന്യൂഡല്‍ഹി: ചൈനീസ് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ടിക് ടോക്ക് വെബ്‌സൈറ്റിലേക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള തെറ്റായ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ടിക് ടോക്കിന്‍റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുന്നെന്ന് പറഞ്ഞ് നിരവധി ഉപയോക്താക്കൾ രംഗത്ത് വന്നിരുന്നു. തുടർന്നാണ് ടിക് ടോക്ക് ഇന്ത്യയിൽ തിരിച്ചെത്തുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്.
ചില ഉപയോക്താക്കൾക്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞെങ്കിലും ലോഗിൻ ചെയ്യാനോ അപ്‌ലോഡ് ചെയ്യാനോ വീഡിയോകൾ കാണാനോ കഴിഞ്ഞില്ലെന്ന് അധികൃതർ വ്യക്തമാക്കി. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുളള ബന്ധം വശളാവുകയായിരുന്നു. ഇതോടെയാണ് ടിക് ടോക്, ഷെയര്‍ ഇറ്റ്, കാം സ്‌കാനര്‍, ക്ലബ്ബ് ഫാക്ടറി, എംഐ വീഡിയോ കോള്‍ ഉള്‍പ്പെടെയുള്ള 58 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
ദേശീയ സുരക്ഷ സംബന്ധിച്ച ആശങ്കകളാണ് ഈ നീക്കത്തിന് പിന്നിലെ കാരണമായി അന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്. എന്നാൽ, ഇന്ത്യയില്‍ സേവനം പുനരാരംഭിക്കാനുള്ള സാധ്യതയെ കുറിച്ച് ടിക് ടോക്കില്‍ നിന്നോ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സില്‍ നിന്നോ ഔദ്യോഗികമായി ഒരു അറിയിപ്പും വന്നിട്ടില്ല.