കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായതോടെ കോഴിക്കോട് ജില്ലയടക്കം ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ കാവിലുംപാറ, മരുതോങ്കര ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ കനത്തമഴ തുടരുന്നു. തൊട്ടില്‍പാലം പുഴയില്‍ ഒഴുക്ക് വര്‍ധിച്ചതോടെ സമീപവാസികള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നൽകി. കുറ്റ്യാടി ചുരത്തില്‍ പക്രം തളത്തിന് സമീപം നേരിയതോതില്‍ മണ്ണിടിഞ്ഞു. താമരശ്ശേരി അടിവാരം പൊട്ടികൈ പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. വനത്തില്‍ മഴ ശക്തമായതോടെയാണ് മലവെള്ളപാച്ചിൽ ഉണ്ടായത്.
താമരശ്ശേരി ചുരത്തില്‍ അനിശ്ചിതകാലത്തേക്ക് ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ വാഹനങ്ങള്‍ കടത്തിവിടില്ല. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നേരത്തെ മണ്ണിടിഞ്ഞ അതേ സ്ഥലത്ത് ഇന്ന് വീണ്ടും കല്ലും മണ്ണും പതിച്ചിരുന്നു.