Trending

ഖത്തറും ഈജിപ്തും നടത്തിയ ശ്രമങ്ങൾക്ക് ഫലം കണ്ടു; ​ഗാസയിൽ വെടിനിർത്തലിന് സമ്മതിച്ച് ഹമാസ്.

ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ ധാരണകൾ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനും ധാരണയായെന്നാണ് വിവരം. ഇവരെ ‌ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് തീരുമാനം. 60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായതെന്ന് ബിബിസിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഖത്തറും ഈജിപ്തും യുഎസും നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ഫലം കണ്ടത്. ഏറെ കാലത്തിന് ശേഷമാണ് ഗാസയിൽ താൽക്കാലികമായെങ്കിലും വെടിനിർത്തൽ വരുന്നത്. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഗാസയിൽ സംഘർഷത്തിന് തുടക്കമിട്ടത്. ഇതിന് താൽക്കാലിക പരിഹാരമായാണ് വെടിനിർത്തൽ വരുന്നത്. 60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണ. ഇസ്രായേലിൽ നിന്നുള്ള ബന്ദികളെ മോചിപ്പിക്കുമെന്നാണ് വിവരം. ഗാസ മുഴുവനായും പിടിച്ചടക്കാനുള്ള ഇസ്രായേലിൻ്റെ നീക്കം ഒരു ഭാഗത്ത് നടന്നുവരുന്നതിനിടെയാണ് മറ്റൊരു ഉപാധികൾക്കും നിൽക്കാതെയുള്ള ഹമാസിൻ്റെ ധാരണ. എന്നാൽ ഇസ്രായേൽ ഇതുവരേയും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഗാസയിൽ നിന്നുള്ള ലക്ഷക്കണക്കിന് പലസ്തീൻ പൗരന്മാരെ ദക്ഷിണ സുഡാനിൽ പുനരധിവസിപ്പിക്കാൻ ഇസ്രയേൽ ചർച്ച തുടങ്ങിയെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇസ്രയേലി മാധ്യമങ്ങൾ ആണ് വാർത്ത പുറത്തുവിട്ടത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പുതിയ മാനം നൽകുന്നതാണ് ഈ നീക്കം. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരാണ് സുഡാൻ ഭരണകൂടവുമായി ചർച്ചകൾ തുടങ്ങിയത്. എട്ട് ലക്ഷം പലസ്തീനികളെ ദക്ഷിണ സുഡാനിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള സാധ്യതകളാണ് അന്വേഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ സുഡാൻ സർക്കാരിന്റേത് അനുകൂല പ്രതികരണമാണ്. പലസ്തീൻ ജനതയെ അവരുടെ മണ്ണിൽ നിന്ന് ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് ഇതെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ആഭ്യന്തര കലഹവും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന ദക്ഷിണ സുഡാൻ അന്താരാഷ്ട്ര സഹായം ഏറെ ആവശ്യമുള്ള ഒരു രാജ്യമാണ്. അതിനാൽ, ഗാസക്കാരെ സ്വീകരിക്കുന്നതിലൂടെ സാമ്പത്തിക സഹായങ്ങൾ ലഭിക്കുമെന്നാണ് ദക്ഷിണ സുഡാൻ സർക്കാർ കരുതുന്നത്. 

എന്നാൽ ഈ നീക്കത്തെ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും അറബ് ലീഗും ശക്തമായി എതിർക്കും. നിർബന്ധിത പലായനം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ് എന്നതുതന്നെയാണ് കാരണം. അതേസമയം പലസ്തീൻ നേതാക്കൾ ഈ വാർത്തകളെ തള്ളി. ഗാസയിലെ ജനങ്ങളെ ഏതെങ്കിലും രാജ്യത്തേക്ക് മാറ്റുകയെന്ന ആശയം അംഗീകരിക്കാനാവില്ലെന്നാണ് അറബ്-ലോക നേതാക്കൾ പറയുന്നത്. 1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തപ്പോൾ അത് മറ്റൊരു ദുരന്തമാവുകയാണ് ചെയ്തതെന്ന് അവർ പറയുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Post a Comment

Previous Post Next Post