Trending

പേരാമ്പ്രയിൽ വയോധിക മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തു തർക്കത്തിൽ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്.

പേരാമ്പ്ര: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. തൈപറമ്പിൽ പത്മാവതി (71) യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. പത്മാവതിയെ വീട്ടു മുറ്റത്ത് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് അമ്മയെ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സ്വത്ത്‌ തർക്കമാണ് കൊലപാതകത്തിനു കാരണമെന്നും പോലീസ് പറയുന്നു.

അമ്മയ്ക്ക് വീണു പരുക്കേറ്റന്നായിരുന്നു മകൻ ലിനീഷ് നാട്ടുകാരോട് പറഞ്ഞിരുന്നത്. തുടർന്ന് നാട്ടുകാർ ചേർന്ന് പത്മാവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പത്മാവതിയുടെ മുഖത്തും തലയിലും മർദ്ദനത്തിൽ ക്ഷതമേറ്റ പാടുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചു. മരണത്തിൽ ദുരൂഹത ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിലെത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പോലീസ് പിന്നീട് ഇയാളെ വിട്ടയച്ചു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചയുടനെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തലയ്ക്കു പിറകിൽ ഏറ്റ മാരകമായ പരിക്കാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ ലിനീഷ് വീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നു. പല ദിവസങ്ങളിലും പത്മാവതി അടുത്ത വീട്ടിലായിരുന്നു ഉറങ്ങിയിരുന്നത്. മദ്യപിച്ചെത്തുന്ന മകൻ ലിനീഷ് ഇവരെ ആക്രമിക്കുകയും വീട്ടിൽ നിന്നും പുറത്താക്കി വാതിൽ അടയ്ക്കുന്നതും പതിവായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പിതാവ് സൈന്യത്തിൽ ആയിരുന്നതിനാൽ ലഭിച്ചിരുന്ന പെൻഷനും സ്വത്തിനും വേണ്ടിയുള്ള പിടിവാശിയായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണം. അമ്മ സഹോദരന് പണം മുഴുവൻ നൽകുകയാണെന്നും ലിനീഷ് ആരോപിച്ചിരുന്നു. ഇതിന്റെ പേരിലും മർദ്ദനം നടന്നതായി നാട്ടുകാർ പറയുന്നു. 

തിങ്കളാഴ്ച രാത്രി 9 മണിയോടെ പത്മാവതിയുടെ മാല അഴിച്ചു വാങ്ങിയ ലിനീഷ് അമ്മയെ മർദ്ദിക്കുകയായിരുന്നു. ശക്തിയായ അടിയേറ്റ് പത്മാവതിയുടെ മുഖത്ത് പരിക്കേറ്റു. പിന്നീട് തല പിടിച്ച് കാൽമുട്ടുകൊണ്ട് നെറ്റിയിലും അടിവയറ്റിലും തൊഴിക്കുകയായിരുന്നു. മുട്ടുകൊണ്ട് വയറിന്റെ മുകൾ ഭാഗത്ത് ഏറ്റ അടിയിലാണ് വാരിയെല്ലുകൾ പൊട്ടിയത്. വോളിബോൾ കളിക്കാരനായ ലിനീഷിന്റെ കൈകളുടെ ശക്‌തിയാണ് അമ്മ പെട്ടെന്ന് അവശയാകാനും മരിക്കാനും കാരണമായതെന്ന് പോലീസ് പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post