കല്പറ്റ: വയനാട് മാനന്തവാടിയിൽ സ്വയം ശരീരത്തിൽ വെട്ടിപ്പരിക്കേൽപ്പിച്ച് വയോധിക മരിച്ചു. പയ്യമ്പള്ളി മുട്ടൻകര സ്വദേശി പൂവ്വത്തിങ്കൽ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീടിൻ്റെ ഇരുവാതിലുകളും അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ അയൽവാസികളെ വിവരമറിയിച്ച് പിൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിവേറ്റ് കിടക്കുന്ന നിലയിൽ മേരിയെ കണ്ടത്. ഇടത് കൈയും കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു മേരി കിടന്നിരുന്നതെന്നും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.
വാർധക്യ സഹജമായ അസുഖങ്ങളും മാനസിക ബുദ്ധിമുട്ടുകളുമുള്ള വ്യക്തിയായിരുന്നു മേരി. മാനന്തവാടി പൊലീസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്. മക്കൾ: പരേതനായ ഷാജി, സന്തോഷ്, സംഗീത. സംസ്കാരം പിന്നീട് പടമല സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ നടക്കും.