കോഴിക്കോട്: മാവൂരില്‍ നിരവധി മോഷണകേസുകളിലെ പ്രതി പിടിയിൽ. ആസാം സ്വദേശി ജിയ്യാമ്പൂര്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്. വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ് ജിയ്യാമ്പൂര്‍ റഹ്മാന്‍. ഒരുമാസമായി മാവൂരിന്‍റെ ഉറക്കം കെടുത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവാണ് പിടിയിലായത്. മാവൂരില്‍ മാത്രം ജിയ്യാമ്പൂര്‍ റഹ്മാന്‍ മോഷ്ടിക്കാന്‍ കയറിയത് 8 കടകളില്‍. അതില്‍ മൂന്ന് കടകളിലേക്ക് മാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 200 മീറ്ററിന് താഴെ ദൂരം മാത്രം. വിവിധ കടകളില്‍ നിന്നുമായി 40,000 രൂപയും നിരവധി സാധനങ്ങളുമാണ് പ്രതി മോഷ്ടിച്ചത്.
കുന്ദമംഗലത്തും പടനിലത്തും കോഴിക്കടകളിലും ഹോട്ടലുകളിലും ജോലിക്ക് നിന്നാണ് മോഷണം ആസൂത്രണം ചെയ്തത്. വലിയ തുക മോഷ്ടിക്കാനായി കാത്തിരിക്കുന്നതിനിടെയാണ് അരീക്കോട് നിന്ന് പൊലീസിന്‍റെ പിടിയിലാവുന്നത്. ബാഗ്, വസ്ത്രങ്ങള്‍, ചെരുപ്പ്, മൂന്ന് മൊബൈല്‍ ഫോണുകളും മോഷ്ടിച്ചവയിലുണ്ട്. സിസിടിവി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ജിയ്യാമ്പൂര്‍ റഹ്മാന്‍ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി, കുന്ദമംഗലം, മുക്കം തുടങ്ങിയ പൊലീസ് സ്റേറഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്.