ബെംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലുണ്ടായ വിഷവാതക ചോർച്ചയിൽ കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. എംആർപിഎൽ ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ് (33), ഉത്തർപ്രദേശ് സ്വദേശി ദീപ് ചന്ദ്ര (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവമുണ്ടായത്. ഇരുവരെയും എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിശോധിക്കാന്‍ കയറിയതായിരുന്നു ഇരുവരും. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം. ഇവരെ രക്ഷിക്കാനെത്തിയ വിനായക് എന്ന ഒപ്പറേറ്ററും ബോധംകെട്ടു വീണു. ചോർച്ചയുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയതായും ചോർച്ച പരിഹരിച്ചതായും കമ്പനി അധികൃതർ അറിയിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകം നേരിയ തോതില്‍ ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.