താമരശ്ശേരി: താമരശ്ശേരി പരപ്പൻ പൊയിലിലെ വാടക സ്റ്റോറിൽ നിന്നും പാത്രങ്ങളെടുത്ത് ആക്രിക്കടയിൽ വിൽപ്പന നടത്തിയതായി പരാതി. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11ന് പരപ്പൻ പൊയിലിലെ ഒ.കെ സൗണ്ട്സ് എന്ന വാടക സ്റ്റോറിലെത്തിയ യുവാവ് കല്യാണ വീട്ടിലേക്കെന്നും പറഞ്ഞ് 2 വലിയ ബിരിയാണി ചെമ്പ്, 2 ഉരുളി എന്നിവയാണ് വാടകയ്ക്ക് എടുത്തത്. പിന്നീട് പരപ്പൻ പൊയിലിൽ നിന്നും ഗുഡ്സ് ഓട്ടോ വിളിച്ച് പാത്രങ്ങൾ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
താമരശ്ശേരിക്ക് സമീപം അണ്ടോണയിലെ വീട്ടിലേക്കാണെന്നു പറഞ്ഞാണ് പത്രങ്ങൾ എടുത്തത്. സാധനങ്ങൾ എടുക്കുന്ന സമയത്ത് ഫോൺ നമ്പറും, അഡ്രസും നൽകിയിരുന്നു, സൽമാൻ എന്നാണ് യുവാവ് പേരു പറഞ്ഞിരുന്നത്. ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച പാത്രങ്ങൾ തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അഡ്രസ് വ്യാജമാണെന്ന് അറിഞ്ഞത്. വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്. പിന്നീട് ഓട്ടോ ഡ്രൈവർ നൽകിയ വിരത്തിൻ്റെ അടിസ്ഥാനത്തിൽ പാത്രങ്ങൾ അണ്ടോണയിലല്ല പൂനൂരിലെ ആക്രിക്കടയുടെ സമീപമാണ് ഇറക്കിയതെന്ന് മനസ്സിലായത്.
വീടിനടുത്തേക്ക് വണ്ടി പോകില്ല, അതിനാൽ ഇവിടെ ഇറക്കിയാൽ മതിയെന്നായിരുന്നു ഓട്ടോ ഡ്രൈവറോട് യുവാവ് പറഞ്ഞത്. തുടർന്ന് കടയുടമ ഇന്നലെ പൂനൂരിലെ ആക്രിക്കടയിയെത്തി പാത്രങ്ങൾ കണ്ടെത്തി. ആക്രികട ഉടമയോട് വിവരങ്ങൾ പറഞ്ഞ ശേഷം വാടക സ്റ്റോർ ഉടമ റഫീഖ് താമരശ്ശേരി പോലീസിൽ പരാതി നൽകി. പാത്രങ്ങൾക്കൊപ്പം കൊണ്ട് പോയ ചട്ടകം, കോരി എന്നിവ വിൽപ്പന നടത്തിയിട്ടില്ല, ഇതും കൂടെ വിറ്റിരുന്നെങ്കിൽ ആക്രിക്കടക്കാർക്ക് സംശയത്തിന്ന് ഇടയാക്കുമായിരുന്നു.