കോഴിക്കോട്: ചികിത്സക്കെത്തിയ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെ (42) യാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ കോളേജിൽ ബിപിഎഡിന് വിദ്യാർത്ഥിനി തൻ്റെ ഷോൾഡറിന് ചികിത്സ തേടി കോഴിക്കോട് എരഞ്ഞിപ്പാലം ജവഹർനഗറിലുള്ള മെഡിസിറ്റി ഫിസിയോതെറാപ്പി സെൻ്ററിൽ എത്തിയപ്പോൾ ചികിത്സാ മുറിക്കുള്ളിൽ വെച്ച് പ്രതി ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ചുവെന്നാണ് പരാതി.
വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് എരഞ്ഞിപ്പാലം വെച്ച് നടക്കാവ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ജാക്സൺ ജോയ്, എഎസ്ഐ ശ്രീശാന്ത്, സിപിഒ അശ്വതി എന്നിവരടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.