താമരശ്ശേരി: താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിയ്ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനം. താമരശ്ശേരി കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസിൽ കൺസഷൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു അക്രമം. പരിക്കേറ്റ കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിൽ കയറിയ കുട്ടിയെ കണ്ടക്ടർ ബസിൽ നിന്ന് ഇറക്കിവിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി തിരിച്ചിറങ്ങിയത് കണ്ട സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർ കുട്ടിയോട് ബസിൽ കയറാൻ ആവശ്യപ്പെട്ടു. എസ്‌ടി കാർഡ് കൈയ്യിലുണ്ടാല്ലോയെന്നും കൺസഷൻ അവകാശമാണെന്നും ടാക്സി ഡ്രൈവർ കുട്ടിയോട് പറഞ്ഞു. ബസിൽ കയറിയ കുട്ടിയോട് കണ്ടക്ടർ ദേഷ്യപ്പെട്ടു. ഇതോടെ വിദ്യാർത്ഥികൾ ഒരുപക്ഷത്തും കണ്ടക്ടർ മറുപക്ഷത്തുമായി. ഈ സമയത്ത് കണ്ടക്ടർ വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നെന്നും പരിക്കേറ്റ വിദ്യാർത്ഥി പറയുന്നു.