റിയാദ്: സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർക്കോട് കാസർക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം. അടുത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. വാഹനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായാണ് വിവരം. കൊലയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.
കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ബഷീര്‍. ഇന്നലെ രാത്രി സൂഖിൽ നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. രാത്രി തന്റെ വാഹനം കഴുകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുഹമ്മദിന്റെയും പരേതയായ മറിയുമ്മയുടെയും മകനാണ്. ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.