Trending

മത്സ്യമാംസ വിലയില്‍ പൊള്ളി കോഴിക്കോട്; കോഴിക്ക് ഒറ്റയടിക്ക് കൂടിയത് 70 രൂപ, മുട്ടയ്‌ക്ക് 2 രൂപയും


കോഴിക്കോട്: കോഴിക്കോട് മത്സ്യ ലഭ്യതയിൽ വൻ കുറവ്. ലഭ്യമായ മത്സ്യങ്ങൾക്കാവട്ടെ പൊള്ളുന്ന വിലയും. ഇതോടെ കോഴിയിറച്ചിയ്ക്കും മുട്ടയ്ക്കും ആവശ്യക്കാർ ഏറിയത് മാംസ വിപണിയിലും വില വർധിക്കാൻ ഇടയാക്കി. പെരുന്നാളിന് മത്സ്യമാംസം കഴിക്കണമെങ്കിൽ കൈ പൊള്ളുന്ന അവസ്ഥയാണ്. കടൽക്ഷോഭം കാരണം മത്സ്യബന്ധനത്തിന് നിരോധനമുണ്ടായിരുന്നു. കാലാവസ്ഥ മാറി മാനം തെളിഞ്ഞപ്പോഴും വഞ്ചി കാലിയാണ്. യന്ത്രവൽകൃത ബോട്ടിലെ മീനാണ് എത്തുന്നതിൽ കൂടുതലും. ജൂൺ 9 മുതൽ ട്രോളിങ് നിരോധനം കൂടി ഏർപ്പെടുത്തുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് മത്സ്യക്കച്ചവടക്കാർ പറയുന്നത്.

ചെറുമീനുകളാണ് വരുന്നതിൽ കൂടുതലും അതിനെല്ലാം വില കിലോക്ക് 200ന് മുകളിലാണ്. ഈ സമയത്തും ഒരു കിലോ മത്തിക്ക് 250 രൂപയാണ് വില. അതും കിട്ടാനില്ലാത്ത അവസ്ഥയാണ്. പല ചെറുകിടക്കാരും കച്ചവടം നിർത്തി വെച്ചിരിക്കുകയാണ്. വലിയ മീനുകൾ വരുന്നില്ല എന്ന് മാത്രമല്ല ചരക്ക് കപ്പൽ മുങ്ങിയതോടെ നടക്കുന്ന ഊഹാപോഹങ്ങൾ കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. അയക്കൂറ, സൂത, ഏട്ട പോലുള്ള മീനുകളോട് പലരും മുഖം തിരിക്കുകയാണ്. മത്സ്യബന്ധനത്തിന് നിരോധനമുള്ള ജില്ലകളിലേക്ക് മലബാറിൽ നിന്നടക്കം മീൻ കയറ്റി പോകുന്നതും വില വർദ്ധിക്കാൻ കാരണമായതായി കച്ചവടക്കാർ പറയുന്നു.

അതേസമയം മെയ് ആദ്യവാരം 160 മുതൽ 180 രൂപവരെയായിരുന്ന കോഴിയിറച്ചി വില 250 ൽ എത്തിയിരിക്കുകയാണ്. ബ്രോയിലർ കോഴിയിറച്ചിക്ക് 240-250 ആണ് ഇന്നത്തെ വില. താരതമ്യേന വില കുറവുള്ള ലഗോൺ ഇറച്ചിക്കും 240 ആണ് ഇന്നത്തെ വില. അഞ്ച് രൂപ ആയിരുന്ന കോഴിമുട്ട വില 6.50 - 7 രൂപയായി. കേരളത്തിലേക്ക് പ്രധാനമായും കോഴി എത്തുന്ന തമിഴ്‌നാട്ടിൽ വേനൽച്ചൂട് വർധിച്ചതാണ് വില വർധിക്കാൻ കാരണമന്നൊണ് വ്യാപാരികൾ പറയുന്നത്. നാമക്കൽ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും ലോഡ് എത്തുന്നത്. ആവശ്യത്തിന് കോഴിയും കോഴിമുട്ടയും ലഭിക്കുന്നില്ലെന്നതും വില വർധനയ്ക്ക് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

Post a Comment

Previous Post Next Post