എളേറ്റിൽ: പന്നൂരിൽ അൻപതോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കിഴക്കോത്ത് പഞ്ചായത്തിലെ 14,15,16 വാർഡുകളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. പഞ്ചായത്ത് അധികൃതർ പ്രതിരോധ നടപടികൾ ശക്തമാക്കി. കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ പ്രതിരോധ പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു. സ്കൂൾ അധ്യാപകരുടെയും ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്തയോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. സ്കൂൾ വിദ്യാർത്ഥികളിൽ രോഗം പടരാതിരിക്കാൻ നടപടിയെടുക്കും.
13ന് കിഴക്കോത്ത് പഞ്ചായത്തിലെ മുഴുവൻ സ്കൂളിലും രാവിലെ 10.30ന് രോഗപ്രതിരോധ ബോധവൽക്കരണം നടത്തും. ശുദ്ധമായ വെള്ളവും ഭക്ഷണവും ഉപയോഗിക്കുക, ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസർജ്ജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചൂ കഴുകുക, രോഗികളും രോഗികളുമായി സമ്പർക്കം പുലർത്തുന്നവരും പൊതു ചടങ്ങുകളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ നിന്നും മാറി നിൽക്കുക എന്നീ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും പനി, ഛർദ്ദി, മനം പുരട്ടൽ, തല വേദന, വയറു വേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.
മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് നഴുസുമാർ, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർമാർ, ആശമാർ എന്നിവർ അടങ്ങിയ സംഘം ആരോഗ്യ ബോധവൽക്കരണം, സൂപ്പർ ക്ലോറിനേഷൻ, വിവര ശേഖരണം എന്നിവ നടത്തി ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പത്തോളം സ്കോഡുകൾ രൂപീകരിച്ച് ഗൃഹസമ്പർക്കം നടത്തി മഞ്ഞപ്പിത്തം പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതലുകളും രോഗബാധിതർ സ്വീകരിക്കേണ്ട നടപടികളും വിശദീകരിച്ചു.
രോഗ ബാധിതർക്ക് കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രം മുഖേന എല്ലാ ചികിത്സയും, പരിശോധനകളും മരുന്നുകളും ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ സാജിദത്തും മെഡിക്കൽ ഓഫിസർ ഡോ. ശ്രീജയും അറിയിച്ചു.