അഹമ്മദാബാദ്: ഗുജറാത്തിൽ യാത്രാവിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നു. പ്രദേശത്തുടനീളം കട്ടിയുള്ള കറുത്ത പുക നിറയുന്നത് പ്രദേശത്തുനിന്നുള്ള ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ പിന്‍ഭാഗം മരത്തില്‍ ഇടിച്ചെന്ന് ആണ് സൂചന. ദുരന്തത്തിൽ 110 പേർ മരിച്ചതായാണ് സ്ഥിരീകരണം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അഹമ്മദാബാദിലെ മേഘാനി നഗറിലെ റെസിഡൻഷ്യൽ ഏരിയയിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. പറന്നുയരുന്നതിനിടെ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുന്നു. പന്ത്രണ്ട് ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിട്ടുമാണ് വിവരം.
11 വര്‍ഷം പഴക്കമുളള വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. രാവിലെ ദില്ലിയില്‍ നിന്നും അഹമ്മദാബാദിലെത്തിയതാണ് വിമാനം. 90 അംഗ എന്‍ഡിആര്‍എഫ് സംഘം അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായും, ആഭ്യന്തര മന്ത്രിയുമായും, പോലീസ് കമ്മീഷണറുമായും സംസാരിച്ചു.