നരിക്കുനി: മടവൂരിലും സമീപ പ്രദേശങ്ങളിലും മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. മടവൂര്‍, പൈമ്പാലശ്ശേരി, മുട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മിന്നല്‍ ചുഴലിയുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകിവീണു. മരങ്ങൾ വീണ് 12 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പോസ്റ്റുകള്‍ തകർന്ന് വീണതിനെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു.
ശക്തമായ കാറ്റില്‍ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഗ്ലാസ് ഡോര്‍ കാറ്റില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലും മരം വീണ് വീട് തകര്‍ന്നു. കോഴിക്കോട് കടലോര മേഖലയിലെല്ലാം കനത്ത കാറ്റുണ്ട്. കോഴിക്കോട് ബീച്ചില്‍ നിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചു. തട്ടുകടകള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണ നിലയില്‍ നിന്നും 15 മീറ്ററോളം കടലേറ്റമുണ്ടായി. സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്.