Trending

ഓടിച്ചെന്ന് കൈപിടിച്ചു, മാറാതെ അടുത്ത് നിന്നു; കുഞ്ഞിന് രക്ഷയായത് കണ്ടക്ടറുടെ സമയോചിത ഇടപെടൽ


കൊല്ലം: കൊല്ലത്ത് നിന്നു നാടോടി സ്ത്രീ തട്ടിയെടുത്ത നാലു വയസുകാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി കെഎസ്ആർടിസി ബസ് കണ്ടക്ടർ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂർ സ്വദേശിനി ദേവിയെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന ചെങ്ങന്നൂര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റിലാണ് ചൊവ്വാഴ്ച ഉച്ചയോടെ നാടകീയ സംഭവങ്ങള്‍ നടന്നത്. ആ കുഞ്ഞിനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ അനീഷും പന്തളം പൊലീസും.

അനീഷിന്‍റെ കൃത്യമായ ഇടപെടലാണ് ആ കുരുന്നിനെ രക്ഷിച്ചത്. അടൂരിൽ നിന്നാണ് കുട്ടിയെയും കൊണ്ട് നാടോടി സ്ത്രീ കെഎസ്ആര്‍ടിസി ബസിൽ കയറിയത്. ബസില്‍ കയറിയതേ കുഞ്ഞ് ഓടിച്ചെന്ന് അനീഷിന്‍റെ കൈയില്‍ പിടിച്ചു. കണ്ടക്ടറുടെ സീറ്റിനരികില്‍ നിന്ന് മാറാതെ നിന്നു. കുട്ടി സംസാരിക്കുന്നത് മലയാളവും കൂടെയുണ്ടായിരുന്ന സ്ത്രീ തമിഴും പറയുന്നത് കേട്ടപ്പോള്‍ അനീഷിന് സംശയമായി. ടിക്കറ്റ് എടുക്കാന്‍ പറഞ്ഞപ്പോള്‍ കാശില്ലെന്ന് മറുപടി. ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടു വന്നതാകാമെന്ന് അനീഷിന് ഏറെക്കുറേ ബോധ്യമായി. ബസ് നേരെ പന്തളം സ്റ്റേഷനരികിലേക്ക് അടുപ്പിച്ചു. രണ്ടുപേരെയും അവിടെ ഏല്‍പ്പിച്ചു.

കൊല്ലം കുന്നിക്കോട് സ്വദേശിനിയുടേതാണ് കുട്ടിയെന്ന് പൊലീസ് കണ്ടെത്തി. മാനസിക പ്രശ്നങ്ങളുള്ളയാളാണ് കുട്ടിയുടെ അമ്മ. തിങ്കളാഴ്ച വൈകുന്നേരം ഇരുവരും കൊല്ലം ബീച്ച് കാണാനെത്തി. ഇവിടെ നിന്ന് നാടോടി സ്ത്രീ കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറ്റി കുളിപ്പിച്ച് പുത്തനുടുപ്പും ചെരിപ്പും കളിപ്പാട്ടങ്ങളും പൊലീസുകാര്‍ വാങ്ങികൊടുത്തു. രാത്രി ബന്ധുക്കളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

Post a Comment

Previous Post Next Post